വധശിക്ഷയും കമ്യൂണിസ്റ്റ് നിലപാടും
വധശിക്ഷ ഇനിയും നിര്‍ത്തലാക്കാത്തത് എന്തുകൊണ്ട്?
വിഭാഗം: നിരീക്ഷണംഅഡ്വ. എ എന്‍ സന്തോഷ്
ഇക്കഴിഞ്ഞ നവംബര്‍ 27 ന് എറണാകുളത്ത് ബാര്‍ കൗണ്‍സില്‍ ഹാളില്‍ ടി.കെ. രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും ചേര്‍ന്ന് ''വധശിക്ഷ നിരോധിക്കണം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത സെമിനാര്‍ അഭിവന്ദ്യനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു ഉദ്ഘാടനം ചെയ്തത്. സി.പി.ഐ.(എം) ന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയത് പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ളയായിരുന്നു. തുടര്‍ന്ന് സാനു മാസ്റ്റര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാര്‍, ഡോ. എന്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു ദേശീയ പാര്‍ടിയെന്ന നിലയില്‍ സി.പി.ഐ.(എം) കാണിക്കുന്ന നിലപാട് ധീരവും ശ്ലാഘനീയവുമായ മാതൃകയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. വധശിക്ഷ നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യതയില്‍ ഊന്നിയാണ് പങ്കെടുത്തവര്‍ എല്ലാംതന്നെ സംസാരിച്ചത്. പ്രസ്തുത സെമിനാറില്‍ പങ്കെടുത്തിരുന്ന ഒരു വ്യക്തി എന്ന നിലയിലുള്ള എന്റെ എളിയ നിരീക്ഷണമാണ് ഈ കുറിപ്പിന് ആധാരമാക്കിയിട്ടുള്ളത്.
മനുഷ്യചരിത്രത്തിന്റെ ആദിമ ഘട്ടങ്ങളില്‍ ശിക്ഷയുടെ ഏകധര്‍മം പ്രതികാരമായിരുന്നു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതായിരുന്നു ശിക്ഷാരീതികള്‍. പ്രാകൃത ജനസമൂഹങ്ങള്‍ അക്രമത്തിനു വിധേയനായ വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കുവാനാണ് ശ്രമിച്ചത്. ഇതിനെയാണ് പ്രതികാരപരമായ ശിക്ഷാ സമ്പ്രദായം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയമത്തിന്റെ പിന്നീടുള്ള വളര്‍ച്ചയിലാണ് സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശിക്ഷ നല്‍കി കുറ്റങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന ആശയം ഉറവയെടുക്കുന്നതും അത് മനുഷ്യസമുദായ വികാസ ചരിത്രത്തിന്റെ ഭാഗമാകുന്നതും.
പുരാതന ഇന്ത്യയുടെ ഭാഗമായിരുന്ന നാട്ടുരാജ്യങ്ങളില്‍ ക്രൂരവും അപരിഷ്‌കൃതവുമായിരുന്ന ശിക്ഷാരീതികള്‍ നിലനിന്നിരുന്നതായി അക്കാലങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ ഭാരതത്തിലും, ഇസ്ലാമിക ഭാരതത്തിലും സ്ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല. ഹൈന്ദവ ഭാരതത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്നു. വ്യത്യസ്തമായ നിയമങ്ങളും ഐക്യരൂപമില്ലാത്ത ശിക്ഷാക്രമങ്ങളും നീതിനിര്‍വഹണത്തെ പലപ്പോഴും അപഹാസ്യമാക്കിയിരുന്നു.
ഇസ്ലാമിക ഭാരതത്തില്‍ മുഗള്‍ ഭരണകാലത്ത് നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും കുറ്റവാളിയെ ആനയെ കൊണ്ട് ചവിട്ടി കൊല്ലിക്കുക, കല്ലെറിഞ്ഞു കൊല്ലുക, തിളച്ച എണ്ണയില്‍ കൈമുക്കി പിടിക്കുക, കണ്ണ് ചൂഴ്ന്ന് എടുക്കുക, മുക്കാലിയില്‍ കെട്ടി അടിക്കുക തുടങ്ങി അപരിഷ്‌കൃതവും, ഭീകരവുമായ ശിക്ഷാരീതികള്‍ സ്വീകരിച്ചുവന്നിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. പക്ഷേ അക്കാലത്തും ഒറ്റപ്പെട്ട ചില സുല്‍ത്താന്‍മാരുടെയും രാജാക്കന്മാരുടെയും ഭരണത്തില്‍ ഒഴികെ ഭൂരിഭാഗം ഭരണാധികാരികളും നിഷ്പക്ഷ നീതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിരുന്നതായി കാണാം. ഭരണാധികാരസേവകന്മാര്‍ക്കും, ഉന്നതകുലജാതര്‍ക്കും ഒരു നീതിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നീതിയും അന്നും നിലനിന്നിരുന്നു. വധശിക്ഷയടക്കമുള്ള ക്രൂരമായ ശിക്ഷാവിധിയില്‍ നിന്നും അന്നും വലപൊട്ടിച്ച് പുറത്തു കടക്കുവാന്‍ സമ്പത്തും, സ്വാധീനവും ജാതി-മത മഹിമയുമുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു എന്നതാണ് സത്യം.
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ് ശിക്ഷാസമ്പ്രദായങ്ങളില്‍ മാനുഷികമായ പരിഗണനകള്‍ക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങുന്നത്. പിന്നീട് തുടര്‍ന്നുവന്ന ബ്രിട്ടീഷ് കോളനി ഭരണത്തില്‍ അപരിഷ്‌കൃത ശിക്ഷാ സമ്പ്രദായത്തിലെ ഒട്ടേറെ ശേഷിപ്പുകള്‍ ഇല്ലാതാക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1860 ല്‍ ലോഡ് മെക്കാളേ എഴുതിയുണ്ടാക്കിയ നമ്മുടെ പീനല്‍ കോഡിലും വധശിക്ഷയെന്ന പരമാവധി ശിക്ഷ കയറിക്കൂടുകയായിരുന്നു. മെക്കാളെയുടെ ശിക്ഷാനിയമപ്രകാരം അഞ്ചുതരം ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പിഴ, വസ്തുവകകള്‍ കണ്ടുകെട്ടല്‍, തടവ്, ജീവപര്യന്തം, മരണം എന്നിവയാണവ. ക്രിമിനല്‍ നീതിന്യായത്തിന്റെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷകളെ നിരീക്ഷിക്കുമ്പോള്‍ നിവാരണപരവും, നിരോധനപരവും ആയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തുടര്‍ന്നുപോരുന്നത്.
കുറ്റം ചെയ്യാന്‍ ഇടയുള്ളവരെ കുറ്റത്തില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നത് ശിക്ഷയുടെ ഏറ്റവും പ്രധാനമായ ധര്‍മമാണ്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളി കുറ്റവാസനയുള്ള ഏവര്‍ക്കും മാതൃകയാവണമെന്നത് അടിസ്ഥാനമാക്കിയാണ് നിവാരണ പരമായ ശിക്ഷാരീതി നമ്മുടെ രാജ്യത്തും സ്വീകരിച്ചുപോരുന്നത്. കുറ്റത്തിന്റെ ആവര്‍ത്തനം തടയുകയെന്നതാണ് ശിക്ഷയുടെ രണ്ടാമത്തെ ലക്ഷ്യം. കുറ്റവാളിയെ അപ്രാപ്തനാക്കാനും, അവന്‍ രണ്ടാമതൊരു കുറ്റം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുവാനും നിയമം പലപ്പോഴും ശ്രമിക്കുന്നു. ഘാതകനെ തൂക്കി കൊല്ലുന്നത് (വധ ശിക്ഷ നല്‍കുന്നത്) മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ മാത്രമല്ല, അത് ഒരു സാമൂഹ്യവിരുദ്ധനെ നീക്കം ചെയ്യല്‍ കൂടിയാണെന്നാണ് നിരോധനപരമായ ശിക്ഷാരീതി സ്വീകരിക്കുന്നതില്‍ നിന്നും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അര്‍ത്ഥമാക്കുന്നത്. 1981 ല്‍ ''പരശുറാം വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍'' എന്ന കേസില്‍ പരശുറാം തന്റെ പിഞ്ചോമനയായ നാല് വയസ്സുള്ള കുട്ടിയെ കുടുംബത്തിന് സാമ്പത്തിക ഐശ്വര്യം ലഭിക്കാന്‍ ദേവപ്രീതിക്കായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചത് മനുഷ്യത്വരഹിതവും, ക്രൂരവും, അപരിഷ്‌കൃതവുമായ ഇത്തരം ആചാരങ്ങളും, പെരുമാറ്റങ്ങളും തടയുവാന്‍ കഴിയണമെങ്കില്‍ വേറെന്താണ് മാര്‍ഗ്ഗം എന്നായിരുന്നു. പക്ഷേ നമ്മുടെ രാജ്യം ഏറെ പുരോഗമിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചവകശപ്പെടുമ്പോഴും പരശുറാമുമാര്‍ ഇന്നും ദേവപ്രീതിക്കായി ഇത്തരം അന്ധവിശ്വാസങ്ങളിലും, ആഭിചാരക്രിയകളിലും അഭിരമിക്കുന്നതായി കാണാം. ഇത് സൂചിപ്പിക്കുന്നത് വധശിക്ഷ കൊണ്ടും കുറ്റം ആവര്‍ത്തിക്കപ്പെടുന്നു എന്നതല്ലേ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് ഭരണകൂടം പ്രജകള്‍ക്ക് ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഒരുക്കുകയും അവന് വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ അത്തരം കുറ്റകൃത്യങ്ങള്‍ പരമാവധി നിയന്ത്രിക്കുവാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യം അവശേഷിക്കുന്നു.
ശിക്ഷ വിധിക്കുന്ന ന്യായാധിപന്‍ കുറ്റത്തെ മാത്രം കണ്ടാല്‍ പോര, കുറ്റവാളിയെ കൂടി പരിഗണിക്കണമെന്നതാണ് പരിഷ്‌കരണപരമായ ശിക്ഷയുടെ കാതല്‍. എന്തെന്നാല്‍ കുറ്റവാളികളില്‍ ഭൂരിപക്ഷംപേരും സ്വഭാവ ന്യൂനതയുള്ളവരാണ്. ആകയാല്‍ കുറ്റവാളിയെ നന്നാക്കിയെടുക്കണമെന്ന ആശയത്തിന് അടുത്ത കാലത്തായി നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ചെറിയ കുറ്റങ്ങള്‍ക്കും അതികഠിനമായ ശിക്ഷ നല്‍കേണ്ടതാണെന്ന വിശ്വാസമാണ് നിലവിലിരുന്നത്. കടുത്തശിക്ഷ പലപ്പോഴും നന്നാകുമായിരുന്ന ഒരുവനെ സ്ഥിരം ക്രിമിനല്‍ ആക്കി മാറ്റുന്നു എന്നാണ് പല സാമൂഹിക ശാസ്ത്രജ്ഞന്‍മാരുടെയും അഭിപ്രായം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. അദ്ദേഹം പറഞ്ഞത് പാപിയെ വെറുക്കാതെ പാപത്തെ വെറുക്കുവാനാണ്. ഇതുതന്നെയാണ് പിന്നീടുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോലെയുള്ള നിയമജ്ഞരും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതും.
നമ്മുടെ ശിക്ഷാനിയമം അനുസരിച്ച് താഴെ പറയും കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കി പോരുന്നത്.
1. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒരുവന്‍ കൊലക്കുറ്റം ചെയ്താല്‍ അവന് വധശിക്ഷ നല്‍കണമെന്നത് നിര്‍ബന്ധമാണ് (ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് - 303)
2. കേന്ദ്രഗവണ്‍മെന്റിനെതിരായി യുദ്ധം ചെയ്യുക (വകുപ്പ് - 121)
3. പട്ടാളക്കാര്‍, നാവികര്‍, വൈമാനികര്‍ എന്നിവരെ ലഹളയ്ക്ക് പ്രേരിപ്പിക്കുകയും തന്മൂലം ലഹള നടക്കാനിടയാക്കുകയും ചെയ്യുക (വകുപ്പ് - 132)
4. കള്ള തെളിവു നിര്‍മിച്ചോ നല്‍കിയോ ഒരു നിര്‍ദോഷിയെ വധശിക്ഷയ്ക്കിരയാക്കുക (വകുപ്പ് - 194)
5. കൊലപാതക കുറ്റം ചെയ്യുക (വകുപ്പ് - 302)
6. ഒരു മൈനറെയോ, ഭ്രാന്തനെയോ ലഹരിമത്തനെയോ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക (വകുപ്പ് - 305)
7. കൊലപാതകത്തോടുകൂടിയുള്ള കൂട്ടകവര്‍ച്ച ചെയ്യുക (വകുപ്പ് - 396)
8. ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കപ്പെട്ടവന്‍ കൊല നടത്തുവാന്‍ ശ്രമിക്കുകയും തന്മൂലം വധശ്രമത്തിനു വിധേയനായവനു ശാരീരികമായ ഉപദ്രവം നേരിടുകയും ചെയ്യുക (വകുപ്പ് - 307)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷ മഹാത്മാഗാന്ധി വധക്കേസിലെ പ്രതി നാഥുറാം വിനായക് ഗോഡ്‌സെ യുടേതാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കനുസരിച്ച് ഇതുവരെ നമ്മുടെ രാജ്യത്ത് 52 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ Peoples Union for Civil Liberties പറയുന്നത് 1967-ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 34-ാം അനുബന്ധപ്രകാരം 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 1422 വധശിക്ഷകള്‍ നടപ്പാക്കിയതായിട്ടാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം ഇനിയും 473 പേര്‍ നമ്മുടെ വിവിധ ജയിലുകളില്‍ സുപ്രീം കോടതിയുടെയും രാഷ്ട്രപതിയുടെയും അന്തിമവിധിക്കും, ദയാദാക്ഷിണ്യത്തിനുമായി കാത്തിരിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2001- മുതല്‍ 2010 വരെയുള്ള 10 വര്‍ഷക്കാലത്തിനിടയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 4321 കുറ്റവാളികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് നല്‍കുന്ന സ്ഥിതിയുണ്ടായി എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ആയിരക്കണക്കിന് കുറ്റവാളികള്‍ ഇനിയും വധശിക്ഷയില്‍ നിന്നും ഇളവിനായി കാത്തുകിടക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നാണ്.
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ വ്യത്യസ്തമായ ശിക്ഷാ രീതികളാണ് അവലംബിച്ചുവരുന്നത്. ചില സംസ്ഥാനങ്ങളില്‍ വധശിക്ഷയാണ് അന്തിമ ശിക്ഷാരീതിയെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ജീവപര്യന്തമാണ് പരമാവധി ശിക്ഷ. സമീപകാലത്തായി അവിടെ നടത്തിയ പഠനത്തില്‍ നിന്നും വെളിപ്പെട്ടത് വധശിക്ഷ നിര്‍ത്തലാക്കിയ സ്റ്റേറ്റുകളില്‍ കുറ്റകൃത്യങ്ങള്‍ വധശിക്ഷ നിലവിലുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് ഗണ്യമായി കുറയുന്നു എന്നാണ്. ന്യൂയോര്‍ക്ക് ടൈംസില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വധശിക്ഷ നടപ്പാക്കുവാന്‍ തുടങ്ങിയ ശേഷം വധശിക്ഷയില്ലാതിരുന്ന സ്റ്റേറ്റുകളിലെ കഴിഞ്ഞ 22 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നരഹത്യകള്‍ 48 മുതല്‍ 101 ശതമാനം വരെ വര്‍ദ്ധിച്ചു. ഐക്യരാഷ്ട്രസഭ 2010 ല്‍ അവതരിപ്പിച്ച പ്രമേയപ്രകാരം ലോകത്ത് ഇതുവരെ വധശിക്ഷ നിര്‍ത്തലാക്കിയ 97 രാജ്യങ്ങള്‍ ഉള്‍പ്പെടെ 145 രാജ്യങ്ങള്‍ തത്വത്തില്‍ വധശിക്ഷ നിര്‍ത്തലാക്കുവാന്‍ തയ്യാറായി കഴിഞ്ഞു എന്നാണ്. എന്നിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താത്തത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ ?
1980 ല്‍ ''ബച്ചന്‍ സിംഗ് വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍'' എന്ന കേസില്‍ ((1982) 3 SCC 24) സുപ്രീം കോടതി വധശിക്ഷ അപൂര്‍വത്തില്‍ അപൂര്‍വം കേസുകളില്‍ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നു നിരീക്ഷിക്കുകയുണ്ടായി. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളെ നിവാരണം ചെയ്യാമെന്ന വിശ്വാസത്തിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമുണ്ടെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കിയ ആദ്യത്തെ വധശിക്ഷയായിരുന്നുവല്ലോ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ തൂക്കിലേറ്റിയ സംഭവം. അതിനുശേഷമല്ലേ ഉന്നത രാഷ്ട്രീയ നേതാക്കളായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദരാഗാന്ധിയും രാജീവ്ഗാന്ധിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത്‌സിങ്ങും, പാര്‍ലമെന്റംഗം ലളിത് മാക്കനും കൊലചെയ്യപ്പെട്ടത്. നേരെ മറിച്ച് 1980 കള്‍ക്ക് ശേഷം ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷ നടപ്പാക്കിയ 2004 ആഗസ്റ്റ് 14 വരെ കൊലക്കുറ്റങ്ങളുടെ കാര്യത്തില്‍ കാര്യമായ കുറവുകള്‍ തന്നെ സംഭവിച്ചിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2001 ല്‍ 36,202 കൊലപാതക കേസുകള്‍ ഇന്ത്യയിലൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. അക്കാലത്തെ രാജ്യത്തെ ജനസംഖ്യ നൂറുകോടി ഇരുപത്തിയെട്ടു ലക്ഷമായിരുന്നു. എന്നാല്‍ 2011 ലേക്ക് എത്തുമ്പോള്‍ ജനസംഖ്യ121 കോടിയായി വര്‍ദ്ധിച്ചിട്ടും കൊലക്കുറ്റങ്ങള്‍ 34,305 ആയി ചുരുങ്ങുകയാണുണ്ടായത്.
ä വധശിക്ഷ നല്‍കി കഴിഞ്ഞാല്‍ തിരുത്താനോ, തിരിച്ചെടുക്കുവാനോ സാധിക്കാത്തതാണ്. ന്യായാധിപന്‍മാരും തെറ്റുകള്‍ക്ക് അതീതരല്ല. നിരവധി തെറ്റായ വിധി പ്രസ്താവങ്ങളുടെ അക്ഷയ ഖനിയല്ലേ ഇന്ത്യന്‍ ജുഡീഷ്യറി. ആകയാല്‍ വധശിക്ഷ നിരോധിക്കപ്പെടേണ്ടതും ഒരു നിരപരാധി പോലും വധശിക്ഷയ്ക്കിരയാവില്ലെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഉത്തരവാദിത്വമാണ്.
ä നീതി ഒരിക്കലും പ്രതികാരപരമായിരിക്കരുത്. മഹാത്മാഗാന്ധി പറഞ്ഞതുപോലെ കണ്ണിന് കണ്ണ് എന്ന ന്യായം സ്വീകരിച്ചാല്‍ എല്ലാവരും കുരുടന്മാരായി പരിണമിക്കുകയായിരിക്കും ഫലം.
ä നീതി എപ്പോഴും പരിഷ്‌കരണത്തിലേക്കുള്ള മാര്‍ഗമായിരിക്കണം. വധശിക്ഷ പരിഷ്‌കരണത്തിനും മാനസാന്തരത്തിനുമുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.
ä നീതിയുടെ പര്യായമല്ല വധശിക്ഷ. നീതി വധശിക്ഷയിലൂടെ ലഭിക്കുമെന്നതും മൗഢ്യമാണ്.
രാഷ്ട്രീയ പരിഗണനകള്‍ വച്ചുള്ള വധശിക്ഷ നടപ്പാക്കുന്ന സമ്പ്രദായം സമീപകാലത്തായി ഏറുകയാണ്. ഈ വിഷയത്തില്‍ സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിരീക്ഷണം പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയിലൂടെ രാജ്യം കണ്ടത്. രാഷ്ട്രപതി തള്ളിയ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയിന്‍മേല്‍ നിയമം അനുവദിക്കുന്ന റിവ്യൂ ഹര്‍ജി നല്‍കുവാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. അസാധാരണമായ തിടുക്കം കാണിക്കലായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായത്. എന്നാല്‍ ഈ തിടുക്കം രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ കാര്യത്തില്‍ ഉണ്ടായില്ല. ഇവരുടെ ദയാഹര്‍ജി 2011 ആഗസ്റ്റ് മാസത്തില്‍ തന്നെ അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടില്‍ തള്ളിയിരുന്നു. അതുതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത്‌സിംഗ് വധക്കേസില്‍ ബല്‍വന്ത്‌സിംഗ് രജോണയുടെയും ജഗര്‍സിംഗ് ഹവാരയുടേയും കാര്യത്തിലും ഉണ്ടായത്. ഇവരുടെ കാര്യത്തില്‍ 2012 മാര്‍ച്ച് 27 ന് ചണ്ഡീഗഡ് സെഷന്‍സ് കോടതി വധശിക്ഷ നടപ്പാക്കാന്‍ തയാറെടുക്കവെയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും ഡല്‍ഹി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും ദയാഹര്‍ജിയെ മാനിച്ച് വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്. രാജീവ്ഗാന്ധി വധക്കേസിലും ബിയാന്ത്‌സിംഗ് വധക്കേസിലും തമിഴ്‌നാട്ടിലെയും പഞ്ചാബിലെയും രാഷ്ട്രീയകക്ഷി ബന്ധങ്ങളാണ് വധശിക്ഷ താല്‍ക്കാലികമായി അസ്ഥിരപ്പെടുത്തുന്നതിന് കാരണമായത്.
ഒരു രാജ്യത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളും കുറ്റകൃത്യങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. വധശിക്ഷ ഏതാണ്ട് പൂര്‍ണമായും നിര്‍ത്തലാക്കിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. വിശപ്പും പട്ടിണിയും കൊടികുത്തിവാഴുന്ന സോമാലിയയില്‍ നിന്നുള്ളവരാണ് കപ്പല്‍ യാത്രക്കാരെ ഭീതിപ്പെടുത്തുന്ന കടല്‍ക്കൊള്ളക്കാരില്‍ അധികവും എന്നുള്ളതും എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്.
വധശിക്ഷയ്ക്കു വിധേയരാകുന്ന കുറ്റവാളികളില്‍ ഏറിയകൂറും സമൂഹത്തിലെ ദരിദ്രപക്ഷപ്രതിനിധികളാണ് എന്ന് കാണാം. എന്തുകൊണ്ട് സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള കൊടുംകുറ്റവാളികള്‍ പോലും പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നത്. രാഷ്ട്രീയവും മതപരവും സാമുദായികവുമായ പരിഗണനകള്‍പോലും പലപ്പോഴും ലഭിക്കുന്നത് ഇത്തരം മേധാവിത്വവിഭാഗങ്ങള്‍ക്കാണ്. കൂടാതെ സമ്പത്തും സ്വാധീനവുമുള്ളവനല്ലേ വിചാരണ കോടതി മുതല്‍ മേലോട്ടുള്ള ഭാരിച്ച വ്യവഹാര ചിലവുകളുടെ ഭാരം താങ്ങാനാവൂ. ജീവന്‍ നല്‍കാന്‍ കഴിയാത്ത കോടതിക്ക് പൗരന്റെ ഉയിരെടുക്കുവാന്‍ അധികാരം നല്‍കുന്ന ശിക്ഷാനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ (കടപ്പാട് :ചിന്ത)